മേൽക്കൂര

സുജീഷ് കവിത
തെളിഞ്ഞ വാനം
വിട്ടുതന്നിടത്തേക്ക്
ഒഴുകിക്കൊണ്ടിരിക്കുകയാണ്
      മേഘങ്ങൾ.

കാലത്തപ്പുറത്തും
വൈകീട്ടിപ്പുറത്തും
നിഴൽ വിരിച്ചുയർന്ന്
നിൽക്കുന്നുണ്ട്
      അതിരുകൾ.

മേഘങ്ങളെ
താങ്ങിനിർത്തിയോ
തടഞ്ഞുനിർത്തിയോ
ചുവരുകളാകാനാകാതെ
അതിരുകൾനിൽക്കേ—

മഴയായ മഴയും
വെയിലായ വെയിലും
മഞ്ഞായ മഞ്ഞും കൊണ്ട്
      വീടുകൾ.