പതിമൂന്നാമത്തെ സ്ത്രീ — ലിഡിയ ഡേവിസ്

ലിഡിയ ഡേവിസ്
ലിഡിയ ഡേവിസ്

പന്ത്രണ്ട് സ്ത്രീകളുടെ പട്ടണത്തിൽ പതിമൂന്നാമതൊരുവൾ കൂടിയുണ്ടായിരുന്നു. അവൾ അവിടെ ജീവിക്കുന്നതായി ആരും അംഗീകരിച്ചിരുന്നില്ല, അവൾക്കായി കത്തൊന്നും വന്നില്ല, അവളെക്കുറിച്ച്‌ ആരുമൊന്നും പറഞ്ഞില്ല, അവൾക്കാരും റൊട്ടി വിറ്റില്ല, അവളിൽ നിന്നാരും ഒന്നും വാങ്ങിയില്ല, അവൾ നോക്കിയവരാരും അവളെ തിരിച്ചുനോക്കിയില്ല, അവളുടെ വാതിലിൽ ആരും മുട്ടിയില്ല; മഴ അവൾക്കുമേൽ വീണില്ല, വെയിൽ അവൾക്കുമേൽ തിളങ്ങിയില്ല, പകൽ അവൾക്കായി ഉദിച്ചില്ല, രാത്രി അവൾക്കായി വന്നില്ല, അവളെ സംബന്ധിച്ച് ആഴ്ചകളൊന്നും കടന്നുപോയില്ല, വർഷങ്ങൾ പോയിമറഞ്ഞതുമില്ല; അവളുടെ വീടിന് നമ്പർ പതിച്ചിരുന്നില്ല, അവളുടെ പൂന്തോട്ടം ആരും പരിപാലിച്ചിരുന്നില്ല, അവളുടെ വഴിയിലൂടെയാരും നടന്നില്ല, അവളുടെ മെത്തയിൽ ആരും കിടന്നില്ല, അവളുടെ ഭക്ഷണമാരും കഴിച്ചില്ല, അവളുടെ ഉടുപ്പുകളാരും ഉടുത്തില്ല; ഇങ്ങനെയൊക്കെയായിരുന്നെങ്കിലും പട്ടണം തന്നോട് ചെയ്തതിലൊന്നും ഒരു വിദ്വേഷവും കൂടാതെ അവൾ അവിടെതന്നെ ജീവിതം തുടർന്നു.