
വെയിലും നിഴലും
മറ്റു കവിതകളും
സുജീഷിന്റെ ആദ്യ കവിതാസമാഹാരം. വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.
"കവിതകൊണ്ട് മാത്രം സാധ്യമാവുന്ന ആവിഷ്ക്കാരങ്ങളുണ്ട് എന്ന തീർച്ച സുജീഷിന്റെ കവിതകളുടെ ബോധത്തിന്റെ ഊർജ്ജമാണ്. കവിതകൊണ്ട് മാത്രം തുറക്കാവുന്ന പൂട്ടുകളെ അത് സധൈര്യം സഗൗരവം സമീപിക്കുന്നു. നമ്മൾ കണ്ടുപരിചയിച്ചിട്ടില്ലാത്ത മേഖലകളിലേക്ക് പടരാനുള്ള കെൽപ്പും കല്പനാവൈഭവവും ഈ കവിതകളിൽ സന്നിഹിതമാണ്. പുതിയ മലയാളകവിതയിൽ പ്രധാനപ്പെട്ട ഒരു പുസ്തകമായിരിക്കും ഇതെന്ന് എനിക്കുറപ്പുണ്ട്. "
— ടി. പി. വിനോദ്
പ്രപഞ്ചം കടലാസ്സിലാണു സ്ഥിതി ചെയ്യുന്നതെന്ന പോൾ വലേറിയുടെ പ്രഖ്യാപനം ഓർമിക്കുന്നു, സുജീഷിന്റെ കവിതയിലൂടെ സഞ്ചരിക്കുമ്പോൾ. ഓരോന്നും പെൻസിൽ കൊണ്ടു വരച്ച ഓരോ ചെറിയ ചിത്രം ആണെന്നേ ആദ്യം തോന്നൂ. എന്നാൽ അവിടെ കുറച്ചു നേരം ചെലവഴിക്കുമ്പോൾ, വാക്കുകളിൽ വിചിത്രമായ പ്രാണനുകൾ പെരുകുന്നത് അറിയാം. ഓരോ വസ്തുവും വിശദമാകുന്നു, അവ ധ്യാനിക്കുന്നു. പുതിയ സ്വരവും ഇടവും നൽകുന്നു സുജീഷിന്റെ കവിത.
— അജയ് പി. മങ്ങാട്ട്, എഴുത്തുകാരൻ
സുജീഷിന്റെ കവിത പുതിയ ഭാഷ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. കവിത ഭാഷയില്‍ തന്നെയുണ്ട്, അത് കണ്ടെത്തുകയേ വേണ്ടൂ എന്ന് സുജീഷിന്റെ കവിതകള്‍ നമ്മെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.
— കെ. സച്ചിദാനന്ദൻ, കവി
സുജീഷിന്റെ എഴുത്തുരീതി എല്ലാ കവികളിൽ നിന്നും വ്യത്യസ്തമാണ്. ഒരുതരം ശൈലീകൃതമായ കവിതകൾ. കൂടുതലും മൗനം നിറയുന്ന കവിതകൾ. കവിതയുടെ വരുംകാലം ഈ സമാഹാരത്തിൽ അന്തർനിഹിതമാണ് എന്ന് പ്രത്യാശിക്കാം.
— എസ്. ജോസഫ്, കവി
വാക്ക് ഈ കവിക്ക് കനമല്ല. വാക്കുകളുടേതായ സ്ഥാപന ദൗത്യത്തിൽ പെട്ടു കിടക്കുന്നതാണ് സാധാരണ വ്യവഹാരം. അത് ശൂന്യസ്ഥലിയുടെ ക്രിയാത്മകതയെ തൊടാൻ പര്യാപ്തമല്ല. സുജീഷിന്റെ കവിതകൾ പൊതുവെ വായിക്കുമ്പോൾ ഈ ലൌകികത്തിൽ മറുലോകമോ അതിന്റെ ശൂന്യമായ ഇടത്തിലെ ക്രിയാശക്തി കാണാൻ കാത്തിരിക്കുന്നതോ ആയൊരു പ്രവർത്തനം കൂടി കാണാനാകുന്നുണ്ട്.
— നിക്സ്ൺ ഗോപാൽ, എഴുത്തുകാരൻ
ഭാവതലത്തിൽ ആഴത്തിലുള്ള coherence തിരിച്ചറിയാൻ പറ്റുന്ന ശൈലി രൂപപ്പെടുത്താൻ സുജീഷ് ധ്യാനപൂർവ്വം എടുക്കുന്ന ശ്രമം വായനയെ, പ്രത്യേകിച്ച് കവിതയെ, ഗൗരവമായി കാണുന്ന ആരെയും സന്തോഷിപ്പിക്കും.
— സുരേഷ് പി. തോമസ്, എഴുത്തുകാരൻ
ഒത്തിരി നേരമൊരു മരത്തിലേക്ക് നോക്കിയിരിക്കുന്ന ഒരാൾക്ക് മാത്രം കാണാൻ കഴിയുന്ന എന്തോ എഴുതിയിട്ടുണ്ട് എല്ലാ മരങ്ങളിലും എന്ന് തോന്നിപ്പിക്കുന്ന കവിതകളാണ് സുജീഷിന്റേത്. ഭാഷ കൊണ്ട് അടയാളപ്പെടുത്തപ്പെടുന്നതിൽ ചുറ്റുമുള്ളവയൊക്കെ അയാളോട് സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്.
— ബേസിൽ സി. ജെ, മ്യുസീഷൻ
നാമറിയുന്ന കാഴ്ചകളാണ്. നാം വായിച്ച ലോകങ്ങളാണ്. നാം നടന്ന വഴികളാണ്. എന്നാല്‍, സുജീഷിന്റെ കവിതകളില്‍ എത്തുമ്പോള്‍ ആ ലോകങ്ങള്‍ അപരിചിതമായ അനുഭവങ്ങളുടെ ചിറകു വിരിക്കുന്നു. സൂചിമുനപോലെ അനുഭവങ്ങളുടെ കാമ്പു തൊടുന്നു. പുറത്തുനിന്നുള്ള കാഴ്ചയുടെ ഏകതാനതയല്ല. ആഴങ്ങള്‍ തൊടുന്ന സൂക്ഷ്മദര്‍ശനമാണ് അത്.
— എഷ്യാനെറ്റ് ന്യൂസ്

സുജീഷ്
മലയാള കവി. പരിഭാഷകൻ. കവിതകൾ ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിൽ താമസം.
പുസ്തകങ്ങൾ
- വെയിലും നിഴലും മറ്റു കവിതകളും (കവിതാസമാഹാരം)
- ലോകകവിത: ഒന്നാം പുസ്തകം (കവിതാപരിഭാഷകൾ)
- എഴുതുംപുറം (ലേഖനങ്ങൾ)