കവിതകൾ

വെയിലും നിഴലും
മറ്റു കവിതകളും

സുജീഷിന്റെ ആദ്യ കവിതാസമാഹാരം. വെയിൽ, നിഴലുകൾ, യാതൊന്നും ചെയ്യാനില്ലാതെ, ശേഷം, മഴക്കാലരാത്രി തുടങ്ങി ശ്രദ്ധേയമായ 46 കവിതകൾ.

"കവി­ത­കൊ­ണ്ട് മാ­ത്രം സാ­ധ്യ­മാ­വു­ന്ന ആവി­ഷ്ക്കാ­ര­ങ്ങ­ളു­ണ്ട് എന്ന തീർ­ച്ച സു­ജീ­ഷി­ന്റെ കവി­ത­ക­ളു­ടെ ബോ­ധ­ത്തി­ന്റെ ഊർ­ജ്ജ­മാ­ണ്. കവി­ത­കൊ­ണ്ട് മാ­ത്രം തു­റ­ക്കാ­വു­ന്ന പൂ­ട്ടു­ക­ളെ അത് സധൈ­ര്യം സഗൗ­ര­വം സമീ­പി­ക്കു­ന്നു. നമ്മൾ കണ്ടു­പ­രി­ച­യി­ച്ചി­ട്ടി­ല്ലാ­ത്ത മേ­ഖ­ല­ക­ളി­ലേ­ക്ക് പട­രാ­നു­ള്ള കെൽ­പ്പും കല്പ­നാ­വൈ­ഭ­വ­വും ഈ കവി­ത­ക­ളിൽ സന്നി­ഹി­ത­മാ­ണ്. പു­തിയ മല­യാ­ള­ക­വി­ത­യിൽ പ്ര­ധാ­ന­പ്പെ­ട്ട ഒരു പു­സ്ത­ക­മാ­യി­രി­ക്കും ഇതെ­ന്ന് എനി­ക്കു­റ­പ്പു­ണ്ട്. "
— ടി. പി. വിനോദ്

പുസ്തകത്തിൽ നിന്നും ചില കവിതകൾ

വെയിൽ

ഇല്ല, കുടിച്ചിരിക്കില്ല
വെയിൽ കുടിച്ചിടത്തോളം
വെള്ളമാരും.

ഈർപ്പത്തെ മാത്രം വലിച്ചെടുത്ത്
വിയർപ്പിന്റെ ഉപ്പിനെ,
കണ്ണീർപ്പാടുകളെ,
രക്തക്കറയെ ഉപേക്ഷിച്ച്
വരൾച്ചയുടെ ഭൂപടം
വരച്ചെടുക്കുന്നു വെയിൽ.

ഇത്രയേറെ കുടിച്ചിട്ടും
ദാഹമടക്കാതെ വെയിൽ
മറുലോകം തേടിപ്പോകുന്നു;
ഇവിടം ഇരുളിലാകുന്നു.

മഴക്കാലരാത്രി

കുന്നുകൾക്കിടയിൽ രാത്രി
കരിമ്പൂച്ചയായി ചുരുണ്ടുകൂടി.

ശ്മശാനത്തിൽ കല്ലറകൾ പോലെ
കുന്നിൻ ചെരുവിൽ വീടുകൾ

അവയെ മഴ അഴിയിട്ടകറ്റി.
ഇരുട്ടു പുതച്ചുറങ്ങി ആളുകൾ.

മഴവെള്ളമൊഴുകിയ വഴിയെ
ഒഴുക്കിനെതിരെ നീന്തി പുഴമീൻ.

മഴയൊഴിഞ്ഞു. തളംകെട്ടിക്കിടക്കും
വെള്ളത്തിൽ മീൻ കിടന്നു പിടയുന്നു.

ഇടയിൽ

താഴ്‌വരയിൽ
മുഖം പൂഴ്ത്തിക്കിടന്നു
രാത്രി.

ഇരുട്ടിനെ നക്കിനീക്കി
വെളിച്ചം പരത്തുന്ന
മെഴുകുതിരിനാളം പോലെ
എന്റെ നാവ്.

പാതി വെളിവിലും
പാതി ഇരുളിലുമായ മുഖം
മുലകൾക്കിടയിലൂടെ കണ്ടു.

തുടകൾ കൊണ്ട്
അവളെന്റെ കാതുകളടച്ചു.

വിയർത്തൊലിച്ച് രാവൊടുങ്ങി,
പുലരിയിലതാ നനഞ്ഞു
നിൽക്കുന്നു ശംഖുപുഷ്പം.

വഴിയേ

വിത്തു പിളർത്തി
ഇല ഇറങ്ങിപ്പോയ വഴി
തണ്ടായി.
ഇലകൾക്കു മേൽ
ഇലകളായി, വഴികളായി.

വിത്തിൽ അനേകം
വേരുകളായതുപിന്നെ
മണ്ണിൽ വഴി കുഴിക്കുകയായി.

വേരും ഇലയും
പിരിഞ്ഞകലുന്നത്
മരത്തിന് വളർച്ചയായി.
ആ മരം
ഞാൻ വിട്ടുപോന്ന
വീടിന് വഴിയടയാളമായി.

മരത്തിനു കീഴെ, വീടിനകത്തും
വെയിൽ നേരിട്ടെത്താത്ത
ഇടങ്ങളുണ്ടായി;
അവിടങ്ങളിലേക്ക്
വെയിലിന്റെ മാറ്റൊലി
ചെന്നെത്തുന്നു വെളിച്ചമായി.

അഴിമുഖം

എല്ലാം ഉപ്പിലിട്ടുവെക്കുന്നു കടൽ

മലയുടെ നാവായിനീളും പുഴ
ഇവിടെവെച്ച് കടൽരുചി അറിയുന്നു.

പരുക്കൻ പാറകളെ നക്കിനക്കി
മിനുക്കിയെടുക്കുകയാണ് തിര.

എല്ലാം മഴയിൽ കഴുകി
വെയിലത്തുണക്കിവെക്കുന്ന കരയിൽ

പിഴുതെടുത്തിട്ട നാവുപോലുള്ളൊരു മീൻ
കിടന്നുപിടയ്ക്കുന്നു.

അതിന്റെ രുചി എന്റെ നാവിന്നറിയും.



പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ

പ്രപഞ്ചം ഒരു കടലാസ്സിലാണു സ്ഥിതി ചെയ്യുന്നതെന്ന പോൾ വലേറിയുടെ പ്രഖ്യാപനം ഓർമിക്കുന്നു, സുജീഷിന്റെ കവിതയിലൂടെ സഞ്ചരിക്കുമ്പോൾ. ഓരോന്നും പെൻസിൽ കൊണ്ടു വരച്ച ഓരോ ചെറിയ ചിത്രം ആണെന്നേ ആദ്യം തോന്നൂ. എന്നാൽ അവിടെ കുറച്ചു നേരം ചെലവഴിക്കുമ്പോൾ, വാക്കുകളിൽ വിചിത്രമായ പ്രാണനുകൾ പെരുകുന്നത് അറിയാം. ഓരോ വസ്തുവും വിശദമാകുന്നു, അവ ധ്യാനിക്കുന്നു. പുതിയ സ്വരവും ഇടവും നൽകുന്നു സുജീഷിന്റെ കവിത.

— അജയ് പി. മങ്ങാട്ട്, എഴുത്തുകാരൻ

സുജീഷിന്റെ കവിത ഒരു പുതിയ ഭാഷ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. കവിത ഭാഷയില്‍ തന്നെയുണ്ട്, അത് കണ്ടെത്തുകയേ വേണ്ടൂ എന്ന് സുജീഷിന്റെ കവിതകള്‍ നമ്മെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

— കെ. സച്ചിദാനന്ദൻ, കവി

വാക്ക് ഈ കവിക്ക് ഒരു കനമല്ല. വാക്കുകളുടേതായ സ്ഥാപന ദൗത്യത്തിൽ പെട്ടു കിടക്കുന്നതാണ് സാധാരണ വ്യവഹാരം. അത് ഒരു ശൂന്യസ്ഥലിയുടെ ക്രിയാത്മകതയെ തൊടാൻ പര്യാപ്തമല്ല. സുജീഷിന്റെ കവിതകൾ പൊതുവെ വായിക്കുമ്പോൾ ഈ ലൌകികത്തിൽ ഒരു മറുലോകമോ അതിന്റെ ശൂന്യമായ ഇടത്തിലെ ക്രിയാശക്തി കാണാൻ കാത്തിരിക്കുന്നതോ ആയ ഒരു പ്രവർത്തനം കൂടി കാണാനാകുന്നുണ്ട്.

— നിക്സ്ൺ ഗോപാൽ, എഴുത്തുകാരൻ

ഭാവതലത്തിൽ ആഴത്തിലുള്ള ഒരു coherence തിരിച്ചറിയാൻ പറ്റുന്ന ഒരു ശൈലി രൂപപ്പെടുത്താൻ സുജീഷ് ധ്യാനപൂർവ്വം എടുക്കുന്ന ശ്രമം വായനയെ, പ്രത്യേകിച്ച് കവിതയെ, ഗൗരവമായി കാണുന്ന ആരെയും സന്തോഷിപ്പിക്കും.

— സുരേഷ് പി. തോമസ്, എഴുത്തുകാരൻ

ഒത്തിരി നേരം ഒരു മരത്തിലേക്ക് നോക്കിയിരിക്കുന്ന ഒരാൾക്ക് മാത്രം കാണാൻ കഴിയുന്ന എന്തോ എഴുതിയിട്ടുണ്ട് എല്ലാ മരങ്ങളിലും എന്ന് തോന്നിപ്പിക്കുന്ന കവിതകളാണ് സുജീഷിന്റേത്. ഭാഷ കൊണ്ട് അടയാളപ്പെടുത്തപ്പെടുന്നതിൽ ചുറ്റുമുള്ളവയൊക്കെ അയാളോട് സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്.

— ബേസിൽ സി. ജെ, മ്യുസീഷൻ